Deuteronomy 32

1ആകാശമേ, ചെവിതരിക; ഞാൻ സംസാരിക്കും;

ഭൂമി എന്റെ വായിൻ വാക്കുകളെ കേൾക്കട്ടെ.
2മഴപോലെ എന്റെ ഉപദേശം പൊഴിയും;
എന്റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.

3ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന് മഹത്വം കൊടുപ്പീൻ.

4യഹോവയാകുന്നു പാറ; അവന്റെ പ്രവൃത്തി അത്യുത്തമം.
അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ;
നീതിയും നേരുമുള്ളവൻ തന്നേ.

5അവർ അവനോട് വഷളത്തം കാണിച്ചു: അവർ സ്വയം കളങ്കപ്പെടുത്തിയതിനാൽ അവന്റെ മക്കളല്ല;

വക്രതയും കോട്ടവുമുള്ള തലമുറ തന്നെ.
6ഭോഷത്തവും അജ്ഞതയുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പകരം കൊടുക്കുന്നത്?
അവനല്ലോ നിന്റെ പിതാവ്, നിന്റെ ഉടയവൻ.
അവനല്ലോ നിന്നെ സൃഷ്ടിക്കയും രക്ഷിക്കയും ചെയ്തവൻ.

7പൂർവ്വദിവസങ്ങളെ ഓർക്കുക: മുൻ തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക;

നിന്റെ പിതാവിനോടു ചോദിക്കുക, അവൻ അറിയിച്ചുതരും;
നിന്റെ വൃദ്ധന്മാരോട് ചോദിക്കുക, അവർ പറഞ്ഞുതരും.
8മഹോന്നതൻ ജാതികൾക്ക് അവകാശം വിഭാഗിക്കയും
മനുഷ്യപുത്രന്മാരെ വേർപിരിക്കയും ചെയ്തപ്പോൾ
അവൻ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം
ജനതകളുടെ അതിർത്തികൾ നിശ്ചയിച്ചു.

9യഹോവയുടെ ഓഹരി അവന്റെ ജനവും, യാക്കോബ് അവന്റെ അവകാശവും ആകുന്നു.

10താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടെത്തി.
അവനെ ചുറ്റി പരിപാലിച്ചു; കണ്മണിപോലെ അവനെ സൂക്ഷിച്ചു.

11കഴുകൻ തന്റെ കൂടനക്കി

കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ
താൻ ചിറകു വിരിച്ച് അവനെ എടുത്ത് തന്റെ ചിറകിന്മേൽ അവനെ വഹിച്ചു.
12യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.

13അവൻ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി;

നിലത്തെ അനുഭവംകൊണ്ട് അവൻ ഉപജീവിച്ചു.
അവനെ പാറയിൽനിന്നുള്ള തേനും തീക്കല്ലിൽനിന്നുള്ള എണ്ണയും കുടിപ്പിച്ചു.

14പശുക്കളുടെ വെണ്ണയും ആടുകളുടെ പാലും

ആട്ടിൻകുട്ടികളുടെ മേദസ്സും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും
ഗോതമ്പിൻ കാമ്പും അവന് കൊടുത്തു;
നീ മുന്തിരിയുടെ രക്തമായ വീഞ്ഞു കുടിച്ചു.

15യെശൂരൂനോ പുഷ്ടിവച്ചപ്പോൾ മത്സരിച്ചു; നീ പുഷ്ടിവച്ച്, കനത്തു തടിച്ചിരിക്കുന്നു.

തന്നെ ഉണ്ടാക്കിയ ദൈവത്തെ അവൻ ത്യജിച്ചു;
തന്റെ രക്ഷയുടെ പാറയെ നിരസിച്ചു.
16അവർ അന്യദൈവങ്ങളാൽ അവനെ കോപിപ്പിച്ചു,
മ്ലേച്ഛതകളാൽ അവനെ പ്രകോപിപ്പിച്ചു.

17അവർ ദുർഭൂതങ്ങൾക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങൾ അറിയാത്ത ദേവന്മാർക്കു തന്നെ ബലികഴിച്ചു;

അവരുടെ പിതാക്കന്മാർ അവയെ ഭജിച്ചിട്ടില്ല,
അവ നൂതനമായി ഉത്ഭവിച്ച മൂർത്തികൾ അത്രേ.
18നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു;
നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നു കളഞ്ഞു.

19യഹോവ അത് കണ്ട് അവരെ തള്ളിക്കളഞ്ഞു; തന്റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നേ.

20അവൻ അരുളിച്ചെയ്തത്: “ഞാൻ എന്റെ മുഖം അവർക്കു മറയ്ക്കും;
അവരുടെ അന്തം എന്തെന്ന് ഞാൻ നോക്കും.
അവർ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കൾ.

21ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവുവരുത്തി,

മിത്ഥ്യാമൂർത്തികളാൽ എന്നെ മുഷിപ്പിച്ചു.
ഞാനും ഒരു ജനതയല്ലാത്തവരെക്കൊണ്ടു അവർക്ക് എരിവുവരുത്തും;
മൂഢജനതയെക്കൊണ്ട് അവരെ മുഷിപ്പിക്കും

22എന്റെ കോപത്താൽ തീ ജ്വലിച്ച് പാതാളത്തിന്റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്റെ അനുഭവത്തെയും ദഹിപ്പിച്ചു

പർവ്വതങ്ങളുടെ അടിസ്ഥാനങ്ങളെ കത്തിച്ചുകളയും.

23ഞാൻ അനർത്ഥങ്ങൾ അവരുടെമേൽ കൂമ്പാരമായി കൂട്ടും.

എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ തൊടുക്കും.
24അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും.
മൃഗങ്ങളുടെ പല്ലും സർപ്പങ്ങളുടെ വിഷവും
ഞാൻ അവരുടെ ഇടയിൽ അയക്കും.

25വീഥികളിൽ വാളും അറകളിലെ ഭീതിയും, യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.

26“ഞങ്ങളുടെ കൈകൊണ്ട് ഞങ്ങൾ ജയിച്ചു; യഹോവയല്ല ഇതൊക്കെയും ചെയ്തത്” എന്ന് അവരുടെ വൈരികൾ തെറ്റായി വിചാരിക്കയും
ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും
എന്ന് ഞാൻ ശങ്കിച്ചിരുന്നില്ലെങ്കിൽ,

27ഞാൻ അവരെ തകർത്തുകളഞ്ഞ്, മനുഷ്യരുടെ ഇടയിൽനിന്ന് അവരുടെ ഓർമ്മ ഇല്ലാതാക്കുമായിരുന്നു.


28അവർ ആലോചനയില്ലാത്ത ജനം; അവർക്ക് വിവേകബുദ്ധിയില്ല.

29ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ച് തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.

30അവരുടെ പാറ അവരെ വിറ്റുകളകയും

യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ
ഒരുവൻ ആയിരംപേരെ പിന്തുടരുന്നതും
ഇരുവർ പതിനായിരംപേരെ ഓടിക്കുന്നതുമെങ്ങനെ?
31അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിന് നമ്മുടെ ശത്രുക്കൾ തന്നേ സാക്ഷികൾ.

32അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും

ഗൊമോരനിലങ്ങളിൽനിന്നും ഉള്ളതു;
അവരുടെ മുന്തിരിപ്പഴം നഞ്ചും
മുന്തിരിക്കുല കൈപ്പുമാകുന്നു;

33അവരുടെ വീഞ്ഞ് മഹാസർപ്പത്തിൻ വിഷവും

മൂർഖന്റെ കാളകൂടവും ആകുന്നു.
34ഇതു എന്റെ അടുക്കൽ സംഗ്രഹിച്ചും എന്റെ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?

35അവരുടെ കാൽ വഴുതുന്ന കാലത്തേക്കുള്ള പ്രതികാരവും പ്രതിഫലവും എന്റെ പക്കൽ ഉണ്ട്;

അവരുടെ അനർത്ഥദിവസം അടുത്തിരിക്കുന്നു;
അവർക്കു ഭവിപ്പാനുള്ളത് ബദ്ധപ്പെടുന്നു.

36യഹോവ തന്റെ ജനത്തെ ന്യായം വിധിക്കും;

അവരുടെ ബലം ക്ഷയിച്ചുപോയി;
അടിമയോ സ്വതന്ത്രനോ ഇല്ലാതെയായി എന്ന് കണ്ടിട്ട്
അവന് തന്റെ ദാസന്മാരോട് സഹതാപം തോന്നും.

37അവരുടെ ബലികളുടെ മേദസ്സ് തിന്നുകയും

പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും
അവർ ആശ്രയിച്ച പാറയും എവിടെ?
38‘അവർ എഴുന്നേറ്റ്, നിങ്ങളെ സഹായിച്ച്, നിങ്ങൾക്കു ശരണമായിരിക്കട്ടെ’ എന്ന് അവൻ അരുളിച്ചെയ്യും.

39ഞാൻ, ഞാൻ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല

എന്നു ഇപ്പോൾ കണ്ടുകൊൾവിൻ.
ഞാൻ കൊല്ലുന്നു; ഞാൻ ജീവിപ്പിക്കുന്നു; ഞാൻ തകർക്കുന്നു; ഞാൻ സൌഖ്യമാക്കുന്നു; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ഇല്ല.
40ഞാൻ ആകാശത്തേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നത്:
“നിത്യനായിരിക്കുന്ന എന്നാണ,

41എന്റെ മിന്നലാം വാൾ ഞാൻ മൂർച്ചയാക്കി

എൻ കൈ ന്യായവിധി തുടങ്ങുമ്പോൾ, ഞാൻ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവരോട് പകരം വീട്ടും.

42ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും

ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്ന രക്തത്താലും
ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപിടിപ്പിക്കും; എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.

43ജനതകളേ, അവന്റെ ജനത്തോടുകൂടെ ഉല്ലസിപ്പിൻ;

അവൻ സ്വദാസന്മാരുടെ രക്തത്തിന് പ്രതികാരം ചെയ്യും;
തന്റെ ശത്രുക്കളോട് അവൻ പകരം വീട്ടും;
തന്റെ ദേശത്തിനും ജനത്തിനും പാപ പരിഹാരം വരുത്തും.”

44അനന്തരം മോശെയും നൂന്റെ മകനായ യോശുവയും ഈ പാട്ടിന്റെ വചനങ്ങൾ ഒക്കെയും ജനത്തെ ചൊല്ലിക്കേൾപ്പിച്ചു. 45മോശെ വചനങ്ങളെല്ലാം യിസ്രായേൽജനത്തോട് സംസാരിച്ചുതീർന്നപ്പോൾ അവൻ അവരോട് പറഞ്ഞത്:

46ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചു നടക്കേണം എന്ന് നിങ്ങൾ നിങ്ങളുടെ മക്കളോടു കല്പിക്കുവാൻ, ഞാൻ ഇന്നു നിങ്ങളോട് സാക്ഷീകരിക്കുന്ന സകലവചനങ്ങളും മനസ്സിൽ സൂക്ഷിച്ചുകൊൾവിൻ. 47ഇതു നിങ്ങൾക്ക് വ്യർത്ഥകാര്യമല്ല, നിങ്ങളുടെ ജീവൻതന്നേ ആകുന്നു; നിങ്ങൾ കൈവശമാക്കുവാൻ യോർദ്ദാൻ കടന്നു ചെല്ലുന്ന ദേശത്ത് നിങ്ങൾക്ക് ഇതിനാൽ ദീർഘായുസ്സുണ്ടാകും.

48അന്നു തന്നേ യഹോവ മോശെയോട് അരുളിച്ചെയ്തത്: 49നീ യെരീഹോവിനെതിരെ മോവാബ്ദേശത്തുള്ള ഈ അബാരീംപർവ്വതത്തിൽ, നെബോമലമുകളിൽ കയറി, ഞാൻ യിസ്രായേൽമക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻദേശം നോക്കി കാണുക.

50നിന്റെ സഹോദരനായ അഹരോൻ ഹോർ പർവ്വതത്തിൽവച്ച് മരിച്ച് തന്റെ ജനത്തോട് ചേർന്നതുപോലെ നീ കയറുന്ന പർവ്വതത്തിൽവെച്ച് നീയും മരിച്ച് നിന്റെ ജനത്തോടു ചേരും. 51നിങ്ങൾ സീൻമരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മദ്ധ്യേവച്ച് എന്നെ മഹത്വീകരിക്കാതിരുന്നതിനാലും തന്നെ. ഞാൻ യിസ്രായേൽമക്കൾക്കു കൊടുക്കുന്ന ദേശം നീ കാണും.എങ്കിലും നീ അവിടെ കടക്കുകയില്ല.

52

Copyright information for MalULB